Sunday, December 15, 2013

ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് ഇനി പിന്‍ നിര്‍ബന്ധം

 (courtesy:Mathrubhumi Online Posted on: 30 Nov 2013) 
കൊച്ചി: എടിഎം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തുന്നത് ഇനി കൂടുതല്‍ സുരക്ഷിതം. ഡിസംബര്‍ ഒന്നു മുതല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് പിന്‍ നമ്പര്‍ നിര്‍ബന്ധമാക്കി. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബാങ്കുകള്‍ പിന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. 

എടിഎം പിന്‍ തന്നെയാണ് ഷോപ്പിങ്ങിനു ശേഷം കാര്‍ഡ് സ്വയ്പ് ചെയ്യുമ്പോഴും രേഖപ്പെടുത്തേണ്ടത്. 

എസ്ബിഐ ഉള്‍പ്പെടെ ഏതാനും ബാങ്കുകള്‍ക്ക് ഡെബിറ്റ് കാര്‍ഡ് സ്വയ്പ് ചെയ്യുമ്പോള്‍ നേരത്തെ തന്നെ പിന്‍ നമ്പര്‍ രേഖപ്പെടുത്തണമായിരുന്നു. ഇപ്പോള്‍ മറ്റു ബാങ്കുകളും ഇതു നിര്‍ബന്ധമാക്കിയിരിക്കുകയാണ്. 

എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ഇതു സംബനന്ധിച്ച അറിയിപ്പ് എസ്എംഎസ് ആയും ഇ-മെയിലിലൂടെയും ഇടപാടുകാര്‍ക്ക് അയയ്ക്കുന്നുണ്ട്. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് എടിഎം ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതു ഉപയോഗിച്ചുള്ള പണമിടപാടുകളും കൂടി. ഈ സാഹചര്യത്തിലാണ് ഇവയ്ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ ആര്‍ബിഐ നടപടികള്‍ സ്വീകരിക്കുന്നത്. 

രാജ്യത്ത് കാര്‍ഡ് സ്വയ്പിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. നിലവില്‍ വിവിധ ബാങ്കുകളുടേതായി 10.5 ലക്ഷം പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) ടെര്‍മിനലുകളുണ്ടെന്നാണ് കണക്കാക്കുന്നത്.

ബാങ്കിങ് സേവനം: പരാതികളില്‍ മുന്നില്‍ വിദേശ, സ്വകാര്യ ബാങ്കുകള്‍





 പൊതുമേഖലാ ബാങ്കുകളാണ് ബാങ്കിങ് സേവനങ്ങളില്‍ പിന്നിലെന്നാണ് ധാരണയെങ്കില്‍ അതങ്ങു മാറ്റിയേക്കൂ. കാരണം കാര്യങ്ങള്‍ അങ്ങനെയല്ല. പൊതുധാരണയ്ക്ക് വിരുദ്ധമായി പരാതികളുടെ കാര്യത്തില്‍ മുന്നില്‍ വിദേശ, സ്വകാര്യ ബാങ്കുകളെന്ന് റിസര്‍വ് ബാങ്ക്. 

ആര്‍ബിഐ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിലയിരുത്തല്‍ . നിക്ഷേപങ്ങളും വായ്പകളും സംബന്ധിച്ചു ആകെയുള്ള പരാതികളില്‍ ശാഖകളുടെയും അക്കൗണ്ടുകളുടെയും എണ്ണം താരതമ്യം ചെയ്യുമ്പോള്‍ 100 ശാഖകള്‍ക്ക് 1,543 എന്ന നിലയില്‍ വിദേശ ബാങ്കുകളിലാണ് കൂടുതല്‍ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിദേശ ബാങ്കുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ആര്‍ബിഐ എടുത്തുകളയാന്‍ ഒരുക്കുന്ന ഘട്ടത്തില്‍ ഈ കണ്ടെത്തല്‍ എന്നത് ശ്രദ്ധേയമാണ്. 

പരാതികളില്‍ ഏറ്റവും കൂടുതല്‍ എടിഎം, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ സംബന്ധിച്ചാണ്. മൊത്തം പരാതിയുടെ നാലിലൊന്നും ഇതു സംബന്ധിച്ചുള്ളതാണ്. ബാങ്കിങ് കോഡ്‌സ് ആന്‍ഡ് സ്റ്റാഡേര്‍ഡ് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ സേവന നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്തതാണ് പരാതികളില്‍ രണ്ടാം സ്ഥാനം. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ അവബോധം കൂടുന്നുണ്ട് എന്നാണ് ആര്‍ബിഐ നിരീക്ഷിക്കുന്നത്.

എടിഎം, ക്രെഡിറ്റ് കാര്‍ഡ് നഷ്‌പ്പെട്ടാല്‍ എന്തു ചെയ്യണം?

എസ്.രാജ്യശ്രീ

എടിഎം-ഡെബിറ്റ് കാര്‍ഡ് , ക്രെഡിറ്റ് കാര്‍ഡ് എന്നിവയുടെ സംരക്ഷണത്തിന് ഇപ്പോള്‍ കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍
എത്രയൊക്കെ ശ്രദ്ധിച്ചാലും ചിലപ്പോള്‍ കാര്‍ഡുകള്‍ നഷ്ടപ്പെടാം. അല്ലെങ്കില്‍ കാര്‍ഡ് മോഷണം പോകാം. അങ്ങനെ വന്നാല്‍ എന്താണ് ചെയ്യേണ്ടത്. എത്രയും പെട്ടെന്ന് ബാങ്കുമായി ബന്ധപ്പെട്ട് വിവരം അറിയിക്കുക. 

കാര്‍ഡ് മോഷണം പോകുകയോ, ഇ-ബാങ്കിങ് പാസ്‌വേര്‍ഡ് ചോര്‍ന്നുവെന്നോ മനസിലായാല്‍ ആ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയുള്ള ഇടപാടുകള്‍ ബ്ലോക് ചെയ്യിക്കണം. അതുവഴി കൂടുതല്‍ നഷ്ടം ഒഴിവാക്കാം. ഫോണ്‍ വഴി ആദ്യം അറിയിച്ച ശേഷം പിന്നീട് രേഖാമൂലം തന്നെ അറിയിപ്പ് നല്‍കുന്നതാണ് നല്ലത്. ഇമെയില്‍ വഴിയോ, എസ്എംഎസ് വഴിയോ, നേരിട്ട് ചെന്ന് എഴുതി നല്‍കുകയോ ആകാം. ഒരിക്കല്‍ ബാങ്കിനെ വിവരം അറിയിച്ച ശേഷം പിന്നീട് ആ അക്കൗണ്ടില്‍ നിന്ന് ഇടപാടു നടന്നാല്‍ അതിന് ബാങ്ക് ഉത്തരവാദിയായിരിക്കും.

കാര്‍ഡുമായി ബന്ധപ്പെട്ട് ബാങ്കിനെതിരെ തന്നെ പരാതികളുണ്ടെങ്കില്‍- തെറ്റായ ബില്ലിങ് പോലെ - ആബിഐ നിയോഗിച്ചിട്ടുള്ള ബാങ്കിങ് ഓംബുഡ്‌സ്മാന് നല്‍കാം. ബാങ്കുമായി ബന്ധപ്പെട്ട എല്ലാത്തരം പരാതികളും ഇവിടെ നല്‍കാവുന്നതാണ്. നിങ്ങളുടെ പരാതിയില്‍ ബാങ്ക് നടപടി സ്വീകരിക്കാതിരിക്കുകയോ, സ്വീകരിച്ച നടപടികളില്‍ തൃപ്തിയില്ലെങ്കിലോ , സംശയങ്ങള്‍ക്ക് ബാങ്ക് ശരിയായ മറുപടി നല്‍കാതിരിക്കുകയോ ചെയ്താല്‍ ഓംബുഡ്‌സ്മാനെ സമീപിക്കാം. പരാതി നല്‍കി 30 ദിവസത്തിനകം ബാങ്ക് മറുപടി നല്‍കണം. ഇല്ലെങ്കില്‍ ഓംബുഡ്‌സ്മാനെ സമീപിക്കാം. തെറ്റായ ബില്ലിങ് പോലുള്ള കാര്‍ഡ് പരാതികളില്‍ 60 ദിവസത്തിനകം രേഖാമൂലം മറുപടി നല്‍കുകയും പരിഹാരം ഉറപ്പാക്കുകയും വേണം.
 

കാര്‍ഡുകളെ സംരക്ഷിക്കാന്‍ കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍

നിങ്ങളുടെ ബാങ്ക് കാര്‍ഡുകള്‍ക്ക് (എടിഎം-ഡെബിറ്റ് കാര്‍ഡ് , ക്രെഡിറ്റ് കാര്‍ഡ്) സംരക്ഷണം ഉറപ്പാക്കാന്‍ ഇപ്പോള്‍ കഴിയും. കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാന്‍ അതിനുള്ള ഒരു മാര്‍ഗമാണ്.

നിരവധി ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും അടങ്ങുന്ന പേഴ്‌സ് നഷ്ടപ്പട്ടാല്‍ എന്തു ചെയ്യും? ഇവിടെയാണ് കാര്‍ഡ് പ്രെട്ടക്ഷന്‍ പ്ലാന്‍ ഉപയോഗപ്പെടുത്താവുന്നത്. വിവിധ സേവനദാതാക്കള്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്. 1,100 രൂപ മുതല്‍ 1,800 രൂപ വരെ ചെലവില്‍ നിങ്ങളുടെ പേഴ്‌സിനും ഈ കവറേജ് നേടാം. നിങ്ങള്‍ ഈ പ്ലാന്‍ എടുത്തിട്ടുണ്ടെങ്കില്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ അക്കാര്യം സര്‍വീസ് പ്രൊവൈഡറെ അറിയിച്ചാല്‍ മതി. അവര്‍ നിങ്ങള്‍ക്ക് കാര്‍ഡ് ഇഷ്യു ചെയ്തിട്ടുള്ള എല്ലാ ബാങ്കുകളുമായി ബന്ധപ്പെട്ട് ഇടപാടുകള്‍ ക്യാന്‍സല്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചുകൊള്ളും. ഒരേ ഒരു ഫോണ്‍ കോള്‍ വഴി എല്ലാ കാര്‍ഡുകളും ബ്ലോക് ചെയ്യാന്‍ കഴിയും.
 

മാത്രമല്ല തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഒരു നിശ്ചിത പരിധി വരെ കവറേജും ലഭിക്കും. ഇനി കൈവശമുണ്ടായിരുന്ന പണം നഷ്ടപ്പെട്ടാല്‍ അത്യാവശ്യത്തിന് പണവും ഈ സേവനദാതാവ് ലഭ്യമാക്കും. അതിനാല്‍ ലിന്‍സിക്കു സംഭവിച്ചതു പോലുള്ള പ്രതിസന്ധി ഒഴിവാക്കാനാകും. ഈ പണം പലിശ രഹിത വായ്പയായിരിക്കും. മാത്രമല്ല തിരിച്ചടയ്ക്കാന്‍ നിശ്ചിത സമയം ലഭിക്കുകയും ചെയ്യും. കാര്‍ഡ് നഷ്ടപ്പെട്ടതു വഴി നിങ്ങള്‍ക്ക് പണനഷ്ടമുണ്ടായാല്‍ ഒരു നിശ്ചിത പരിധി വരെ കവറേജും ഉണ്ട്. പക്ഷേ ഈ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ പേഴ്‌സ് , അഥവാ കാര്‍ഡ് നഷ്ടപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ അത് സേവനദാതാവിനെ അറിയിച്ചിരിക്കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ പ്രൊട്ടക്ഷന്‍ ലഭിക്കില്ല.
 

ഇന്‍ഷുറന്‍സ് കവറേജ്
 
ചില ബാങ്കുകള്‍ കാര്‍ഡ് ഉപയോഗിച്ചുള്ള വ്യാജഇടപാടുകള്‍ , മോഷണം എന്നിവയ്ക്ക് ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്നുണ്ട്. കാര്‍ഡ് ഇഷ്യു ചെയ്യുന്ന ബാങ്ക് തന്നെ അതിനുള്ള ചെലവ് വഹിക്കും. മറ്റ് ചില ബാങ്കുകളാകട്ടെ ഉപഭോക്താവിന്റെ പക്കല്‍ നിന്ന് പ്രീമിയം ഈടാക്കുകയാണ് ചെയ്യുന്നത്.
 

Saturday, December 14, 2013

വിവരാവകാശനിയമവും സഹകരണ സ്ഥാപനങ്ങളും



അഡ്വ. ടി. ആസഫ് അലി    Mathrubhumi Daily Posted on: 13 Dec 2013

ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴാംതീയതി, വിവരാവകാശനിയമം സഹകരണസംഘങ്ങള്‍ക്ക് ബാധകമല്ലെന്ന് പ്രസ്താവിച്ച സുപ്രീംകോടതിവിധി വരുംനാളുകളില്‍ സഹകരണ സ്ഥാപനങ്ങളില്‍നിന്ന് വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത് ഏറെ ദുഷ്‌കരമാക്കും. കേരള സഹകരണനിയമമനുസരിച്ച് രജിസ്റ്റര്‍ചെയ്ത എല്ലാ സഹകരണ സ്ഥാപനങ്ങളും വിവരാവകാശനിയമത്തിന്റെ പരിധിയില്‍വരുന്ന പൊതു അധികാരസ്ഥാനങ്ങളാണെന്ന കേരള ഹൈക്കോടതിയുടെ, തലപ്പാറ സര്‍വീസ് സഹകരണബാങ്ക് കേസിലെ ഫുള്‍ബെഞ്ച് വിധിക്കെതിരെയുള്ള അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണനും ജസ്റ്റിസ് എ.കെ.സിക്രിയും ഉള്‍പ്പെട്ട ബെഞ്ചിന്റെ ഈ വിധി. 

സംസ്ഥാനത്തെ സഹകരണസംഘങ്ങള്‍ വിവരാവകാശനിയമത്തില്‍ നിര്‍വചിച്ചവിധത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതോ സര്‍ക്കാര്‍ നിയന്ത്രത്തിലുള്ളവയോ സര്‍ക്കാറില്‍നിന്ന് ഗണനീയമായ സാമ്പത്തികസഹായം ലഭിക്കുന്നതോ ആയ സ്ഥാപനങ്ങളല്ലെന്ന് വിധിയില്‍ പറയുന്നു. അതിനാല്‍, അവയെ വിവരാവകാശനിയമം അനുസരിച്ചുള്ള പൊതു അധികാരസ്ഥാനമായി കണക്കാക്കാനാവില്ല. പക്ഷേ, സംസ്ഥാന സഹകരണ രജിസ്ട്രാറും ജോയന്റ് രജിസ്ട്രാര്‍മാരും വിവരാവകാശനിയമം അനുസരിച്ചുള്ള പൊതു അധികാരസ്ഥാനങ്ങളാണ്. അതിനാല്‍ കോ-ഓപ്പറേറ്റീവ് രജിസ്ട്രാര്‍ക്കും ജോയന്റ് രജിസ്ട്രാര്‍മാര്‍ക്കും സംസ്ഥാനത്തെ ഏതെങ്കിലും സഹകരണസ്ഥാപനങ്ങളില്‍നിന്ന് നിയമാനുസൃതമായി പ്രാപ്യമാക്കാന്‍ കഴിയുന്ന ഏതൊരു വിവരവും ആര് ആവശ്യപ്പെട്ടാലും വിവരാവകാശനിയമം 2(എഫ്) വകുപ്പനുസരിച്ച് ഏതൊരു പൗരനും നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് പ്രസ്തുത സുപ്രീംകോടതി വിധിയിലെ 52-ാം ഖണ്ഡികയില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതായത്, സംഘത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ വിധിയുടെ അടിസ്ഥാനത്തില്‍ നേരിട്ട് സ്ഥാപനത്തില്‍ ആവശ്യപ്പെട്ടാല്‍ ലഭിക്കില്ലെങ്കിലും അപേക്ഷകന്‍ സഹകരണ രജിസ്ട്രാറോടോ ജോയന്റ് രജിസ്ട്രാറോടോ ആവശ്യപ്പെട്ടാല്‍ ബന്ധപ്പെട്ട സ്ഥാപനത്തില്‍നിന്ന് അപേക്ഷകന് സഹകരണ രജിസ്ട്രാര്‍ വിവരാവകാശനിയമ വ്യവസ്ഥകള്‍ക്കനുസരിച്ച് ലഭ്യമാക്കിക്കൊടുക്കുമെന്നാണ് സുപ്രീംകോടതിവിധി വ്യക്തമാക്കുന്നത്. 

മാത്രമല്ല, ഏതെങ്കിലും സംഘം സര്‍ക്കാറിന്റെ നിയന്ത്രണത്തിലോ അഥവാ സ്ഥാപനം സര്‍ക്കാറിന്റെ ഗണനീയമായ സാമ്പത്തികസഹായം ലഭിക്കുന്ന സ്ഥാപനമാണെന്ന് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തീരുമാനിക്കുന്ന മുറയ്‌ക്കോ സഹകരണസ്ഥാപനങ്ങള്‍ വിവരങ്ങള്‍ നല്‍കണമെന്നുമാണ് വിധിയില്‍ പറഞ്ഞിട്ടുള്ളത്. അതിനാല്‍, സുപ്രീംകോടതിവിധിയോടെ സംസ്ഥാനത്തെ മുഴുവന്‍ സഹകരണ സ്ഥാപനങ്ങളെയും പൂര്‍ണമായും വിവരാവകാശനിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയെന്ന് പറയാനാവില്ല.

സ്വതന്ത്ര ഇന്ത്യയുടെ നിയമനിര്‍മാണചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായൊരു നിയമമാണ് 2005-ലെ വിവരാവകാശനിയമം. ജനാധിപത്യത്തിന് ഉദ്ബുദ്ധരായ പൗരാവലി ആവശ്യമായതിനാലും അതിന്റെ പ്രവര്‍ത്തനത്തിന് വിവരത്തിന്റെ സുതാര്യത അത്യന്താപേക്ഷിതമായതിനാലും അഴിമതി നിയന്ത്രിക്കേണ്ടതിനാലും സര്‍ക്കാറുകള്‍ക്കും അതിന്റെ ഉപഘടകങ്ങള്‍ക്കും ഭരണീയരോടുള്ള ഉത്തരവാദിത്വം നിറവേറ്റേണ്ടതിനാലുമാണ് ഈ നിയമനിര്‍മാണം ആവശ്യമായിട്ടുള്ളതെന്ന് നിയമത്തിന്റെ ആമുഖത്തില്‍ത്തന്നെ പറഞ്ഞിട്ടുണ്ട്. അതിനാല്‍,നിയമത്തെ വ്യാഖ്യാനിക്കുമ്പോള്‍ ആമുഖത്തിലെ ലക്ഷ്യങ്ങള്‍ വിസ്മരിക്കാനാവില്ല. പൊതു അധികാരസ്ഥാനങ്ങളുടെ നിയന്ത്രണത്തിലും കൈവശത്തിലുമുള്ള എല്ലാവിവരങ്ങളും ജനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ്. സര്‍ക്കാറിന്റെ പണം നികുതിദായകന്റെ പണമാണ്. സര്‍ക്കാറിന്റെ പണവും സര്‍ക്കാറിന്റെ നിയന്ത്രണവും എവിടെയുണ്ടോ അവിടെയെല്ലാം വിവരാവകാശനിയമം ബാധകമാണെന്നാണ് നിയമപരമായ അനുമാനം.

വിവരാവകാശനിയമത്തില്‍ നിര്‍വചിച്ചിരിക്കുന്ന 'പൊതു അധികാരസ്ഥാന'മെന്നതിന്റെ നിര്‍വചനം പരിശോധിച്ചാല്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ളതും ഉടമസ്ഥതയിലുള്ളതും ഉടമസ്ഥത അല്ലെങ്കില്‍ സര്‍ക്കാറില്‍നിന്ന് ഗണനീയമായ സാമ്പത്തികസഹായം ലഭിക്കുന്നതുമായ എല്ലാ സ്ഥാപനങ്ങളും 2 (എച്ച്) വകുപ്പില്‍ വിവരിച്ചിട്ടുള്ള പൊതു അധികാരസ്ഥാനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നതാണ്. വിവരാവകാശനിയമം 2 (എച്ച്) (ഡി) (1) വകുപ്പനുസരിച്ചുള്ള സ്ഥാപനങ്ങളുടെ വ്യാഖ്യാനത്തിലാണ് സുപ്രീംകോടതിവിധി സംബന്ധിച്ച പുതിയ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതോ സര്‍ക്കാറിന് നിയന്ത്രണമുള്ളതോ സര്‍ക്കാറില്‍നിന്ന് ഗണനീയമായ സാമ്പത്തികസഹായം ലഭിക്കുന്നതോ ആയ സ്ഥാപനങ്ങള്‍ വിവരാവകാശ നിയമപ്രകാരമുള്ള പൊതു അധികാരസ്ഥാനങ്ങളാണ്. അവയില്‍നിന്നെല്ലാം വിവരാവകാശനിയമം അനുവദിക്കുന്ന രീതിയിലുള്ള വിവരങ്ങള്‍ പൗരന്മാര്‍ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ ബാധ്യസ്ഥരാണ്. സുപ്രീംകോടതിമുമ്പാകെ സഹകരണ നിയമത്തിന്റെ നാനാവശങ്ങള്‍ ഒന്നുംതന്നെ അവതരിപ്പിക്കാതിരിക്കുകയും സവിസ്തരം വിശകലനംചെയ്യാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സുപ്രീംകോടതി, സഹകരണസ്ഥാപനങ്ങള്‍ വിവരാവകാശ നിയമപ്രകാരമുള്ള പൊതു അധികാരസ്ഥാനങ്ങളല്ലെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.


സഹകരണ സ്ഥാപനങ്ങളിന്മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം

സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ സര്‍ക്കാറിന്റെ പരിപൂര്‍ണ നിയന്ത്രണത്തിലാണെന്ന് കേരള സഹകരണനിയമം പരിശോധിച്ചാല്‍ മനസ്സിലാവും. കേരള സഹകരണനിയമം 3(1) വകുപ്പനുസരിച്ച് സര്‍ക്കാര്‍ നിയമിക്കുന്ന രജിസ്ട്രാര്‍ക്ക് 3(2) വകുപ്പനുസരിച്ച് സര്‍ക്കാര്‍ ചുമതലപ്പെടുത്തിക്കൊടുത്തിരിക്കുന്ന വിപുലമായ അധികാരങ്ങള്‍ ഉപയോഗിച്ച് ഏതൊ
രു സഹകരണസ്ഥാപനത്തിന്റെയും ഭരണസമിതി മതിയായ കാരണത്താല്‍ പിരിച്ചുവിട്ട്, പകരം സര്‍ക്കാര്‍ തീരുമാനിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയമിക്കാന്‍ അധികാരമുണ്ട്. സഹകരണനിയമം 32, 33 വകുപ്പുകള്‍ സഹകരണ രജിസ്ട്രാര്‍ക്ക് നല്‍കുന്ന അധികാരത്തില്‍ കോടതികള്‍പോലും അപൂര്‍വമായിട്ടേ ഇടപെടാന്‍ പാടുള്ളൂ. സഹകരണനിയമം 33-ാം വകുപ്പനുസരിച്ച് രജിസ്ട്രാര്‍ നാമനിര്‍ദേശം ചെയ്യുന്ന ഭരണസമിതിയുടെ കാലാവധി നീട്ടിക്കൊടുക്കാന്‍പോലും കേരള സഹകരണനിയമം 33 (1) (എ) വകുപ്പനുസരിച്ച് സര്‍ക്കാറിന് അധികാരമുണ്ട്. ഏതെങ്കിലും സഹകരണസ്ഥാപനം സഹകരണനിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നെന്ന് തോന്നിയാല്‍ സ്ഥാപനത്തെ നേരായവഴിക്ക് നയിക്കാന്‍ ആവശ്യമായ എല്ലാ നിര്‍ദേശങ്ങളും നല്‍കാന്‍ രജിസ്ട്രാര്‍ക്ക് അധികാരമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്, വൈസ്​പ്രസിഡന്റ്, ചെയര്‍മാന്‍ എന്നിവരൊഴികെ സ്ഥാപനത്തിലെ ഏതൊരു ഉദ്യോഗസ്ഥനെയും ജോലിയില്‍നിന്ന് നീക്കം ചെയ്യാനും സഹകരണസ്ഥാപനം നടത്തിയ നിയമനങ്ങള്‍വരെ റദ്ദുചെയ്യാനും രജിസ്ട്രാര്‍ക്ക് അധികാരമുണ്ട്. രജിസ്ട്രാറുടെ അത്തരം നടപടി കേരള ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെച്ചിട്ടുള്ളതുമാണ്. സഹകരണസ്ഥാപനത്തില്‍ തൊഴില്‍തേടിയ ഉദ്യോഗാര്‍ഥിക്ക് നിയമവിരുദ്ധമായി തൊഴില്‍ നിഷേധിച്ച ഭരണസമിതിയുടെ തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള രജിസ്ട്രാറുടെ നടപടിയും ഹൈക്കോടതി ശരിവെച്ചിട്ടുണ്ടായിരുന്നു. സഹകരണ സ്ഥാപനങ്ങളില്‍ നിമയവിരുദ്ധമായ വല്ല നിയമനവും നടന്നാല്‍ രജിസ്ട്രാര്‍ക്ക്, സഹകരണനിയമം 66(5) വകുപ്പനുസരിച്ച് അത് നിര്‍ത്തിവെക്കാനും അധികാരമുണ്ട്. കേരള സഹകരണ നിയമമനുസരിച്ച് സര്‍ക്കാറിന് സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മേല്‍ വിവരിച്ച പ്രകാരം വിപുലമായ അധികാരങ്ങളും നിയന്ത്രണങ്ങളുമുണ്ട്. കേരള സഹകരണനിയമം 87-ാം വകുപ്പനുസരിച്ച് സര്‍ക്കാറിന് രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ള ഏത് കീഴുദ്യോഗസ്ഥരുടെയും ഏത് നടപടി സംബന്ധിച്ചുള്ള ഫയലുകളും വിളിച്ചുവരുത്തി നടപടി റദ്ദുചെയ്യാനും പുനഃപരിശോധിക്കുന്നതിനായി തിരിച്ചയയ്ക്കാനും അധികാരമുണ്ട്. റിവിഷന്‍ ഹര്‍ജി പരിഗണിച്ച് തീര്‍പ്പുണ്ടാവുന്നതുവരെ റിവിഷന് ആസ്​പദമായ നടപടി നിര്‍ത്തിവെക്കാനും 87 (3) വകുപ്പ് സര്‍ക്കാറിന് അധികാരം നല്‍കുന്നുണ്ട്. സഹകരണനിയമം 71-ാം വകുപ്പനുസരിച്ച് സഹകരണസ്ഥാപനത്തെ ലിക്വിഡേറ്റ്‌ചെയ്യാനും സര്‍ക്കാറിന് അധികാരമുണ്ട്. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ യോഗ്യത, ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവസംബന്ധിച്ച് ചട്ടമുണ്ടാക്കാനുള്ള അധികാരവും സര്‍ക്കാറില്‍ നിക്ഷിപ്തമാണ്.
ഇപ്രകാരം സര്‍ക്കാറിന്റെ പൂര്‍ണനിയന്ത്രണത്തില്‍മാത്രം പ്രവര്‍ത്തിക്കുന്ന സഹകരണസ്ഥാപനങ്ങള്‍ സര്‍ക്കാറിന്റെ നിയന്ത്രണമില്ലെന്ന കാരണം കണ്ടെത്തി വിവരാവകാശനിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയ സുപ്രീംകോടതിവിധി നിയമപരമായി തെറ്റാണ്.
വിവരാവകാശ നിയമം 2 (എച്ച്) വകുപ്പില്‍ വിവരിക്കുന്ന സര്‍ക്കാറിന്റെ നിയന്ത്രണം അല്ലെങ്കില്‍ സര്‍ക്കാറിനാലുള്ള ഗണനീയമായ സാമ്പത്തികസഹായം (Substantially Financed) എന്ന പദങ്ങള്‍കൊണ്ട് അര്‍ഥമാക്കുന്നത് എന്താണ്?

സഹകരണസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാറിന്റെ ഗണനീയമായ സാമ്പത്തികസഹായം ലഭിക്കുന്നില്ലെന്ന സുപ്രീംകോടതിയുടെ കണ്ടെത്തലും വാസ്തവവിരുദ്ധമാണ്. സഹകരണസ്ഥാപനങ്ങള്‍ അംഗങ്ങളുടെ ഓഹരിമൂലധനംകൊണ്ടുമാത്രം പ്രവര്‍ത്തിക്കുന്നവയാണെന്നും അതിനാല്‍ അംഗങ്ങളല്ലാത്ത സാധാരണ പൗരന് അതിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ചോദ്യമുന്നയിക്കാന്‍ അവകാശമില്ലെന്നുമുള്ള നിഗമനത്തില്‍ എത്തുന്നത് ശരിയല്ല. സര്‍ക്കാറിന്റെ പണം പൊതുജനങ്ങളുടെ നികുതിപ്പണമാണ്. ഇപ്രകാരം സമാഹരിക്കപ്പെട്ട നികുതിപ്പണത്തെക്കുറിച്ചും ചെലവ് സംബന്ധിച്ചുമുള്ള കണക്ക് ആവശ്യപ്പെടാനുള്ള പൊതുജനങ്ങളുടെ അവകാശമാണ് വിവരാവകാശം ഉറപ്പുനല്‍കിയിട്ടുള്ളത്. മറിച്ച് നടത്തിപ്പ് സംബന്ധിച്ചുള്ള ആവശ്യകതകള്‍ക്കനുസരിച്ച് സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടെങ്കില്‍മാത്രമേ നികുതിദായകരായ പൊതുജനങ്ങള്‍ക്ക് കണക്ക് ആവശ്യപ്പെടാനാവൂവെന്ന അര്‍ഥംവരത്തക്കവിധം വ്യാഖ്യാനം നല്‍കുന്നത് നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെത്തന്നെ പാടേ പരാജയപ്പെടുത്തുകയേയുള്ളൂ.

സംസ്ഥാനത്തെ പ്രാഥമിക സംഘംതൊട്ട് അപ്പക്‌സ് സംഘം വരെയുള്ള സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാറിന്റെയും കേന്ദ്രസര്‍ക്കാറിന്റെയും കേന്ദ്രസര്‍ക്കാറിന്റെ കീഴിലെ വിവിധ സ്ഥാപനങ്ങളുടെയും വിവിധ രീതിയിലുള്ള സാമ്പത്തികസഹായംകൊണ്ടുമാത്രം നിലനില്‍ക്കുന്നവയാണ്. സംസ്ഥാനത്തെ ജില്ലാ ബാങ്കുകളുടെയും സംസ്ഥാന സഹകരണബാങ്കിലെയും ഓഹരിമൂലധനക്കണക്ക് പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. 1.75 കോടി രൂപ മുതല്‍ 319.20 കോടിവരെവരും വിവിധ ബാങ്കുകളിലെ സര്‍ക്കാറിന്റെ വിഹിതം.

സംസ്ഥാനസര്‍ക്കാറിന് പുറമേ കേന്ദ്രസര്‍ക്കാറും കേന്ദ്ര കാര്‍ഷിക സഹകരണ വകുപ്പിന് കീഴിലെ നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനും സംസ്ഥാനത്തെ ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് മുഖാന്തരം വിവിധങ്ങളായ പദ്ധതികള്‍ക്ക് 70 ശതമാനംവരെ സഹായധനം നല്‍കിവരുന്നുണ്ട്. ഓഹരി മൂലധന സഹായമായി സംസ്ഥാനത്തെ 1604 പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ക്കും സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പിനുള്ള സഹായമായി രണ്ടുലക്ഷം രൂപ വീതം ധനസഹായം നല്‍കിയിട്ടുണ്ട്. പ്രാഥമിക കാര്‍ഷിക വായ്പസംഘങ്ങള്‍ക്ക് ഓഹരിമൂലധനമായും സബ്‌സിഡിയായി കമ്പ്യൂട്ടര്‍വത്കരണത്തിനും സാങ്കേതിക ആധുനികീകരണത്തിനുമായി 10 ലക്ഷം രൂപവീതം നല്‍കിയിരിക്കുന്നു. അതേപോലെ സാമ്പത്തികമായി ദുര്‍ബലമായ അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കും എംപ്ലോയീസ് വായ്പസംഘങ്ങള്‍ക്കും നല്‍കിയ സഹായം 10 ലക്ഷം വീതമാണ്. ഈ വിധത്തില്‍ സര്‍ക്കാറിന്റെ സഹായം എല്ലാതലത്തിലും പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രാഥമികതലംതൊട്ട് അപ്പക്‌സ് തലംവരെ സര്‍ക്കാറിന്റെ വ്യാപകമായ സഹായധനം, സഹകരണ സ്ഥാപനങ്ങള്‍വഴി ഒഴുകുമ്പോള്‍ സര്‍ക്കാറിന്റെ ഗണനീയമായ സഹായധനമെന്ന് അതിനെ ശരിയായവിധം വ്യാഖ്യാനിക്കാതെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് സഹകരണസ്ഥാപനങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി നിയമപരമായി പുനഃപരിശോധിക്കേണ്ടതാണ്.
(കേരള ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആണ് ലേഖകന്‍)

Tuesday, August 21, 2012

പണമയയ്ക്കാന്‍ ഇന്റര്‍നെറ്റ്-മൊബൈല്‍ ബാങ്കിങ്‌

(courtesy:Mathrubhumi Online)
ഏതുസമയത്തും എവിടെയുമിരുന്ന് സുരക്ഷിതമായി പണം അയയ്ക്കാന്‍ ഇന്ന് ഏറെ സൗകര്യപ്രദമായ മാര്‍ഗങ്ങളാണ് ഇന്റര്‍നെറ്റ് ബാങ്കിങ്ങും മൊബൈല്‍ ബാങ്കിങ്ങും.

ഇന്റര്‍നെറ്റ് ബാങ്കിങ്


ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കുന്നതിന് സ്വന്തം അക്കൗണ്ടില്‍ ഈ സൗകര്യം പ്രവര്‍ത്തന ക്ഷമമാക്കുകയാണ് ആദ്യ പടി. അക്കൗണ്ടുള്ള ശാഖയില്‍ തന്നെ ഇതിനായി അപേക്ഷ നല്‍കാം. ബാങ്ക് നല്‍കുന്ന യൂസര്‍ നെയിമും പാസ്‌വേര്‍ഡും മറക്കാതെ ഓര്‍മിച്ചു വെയ്ക്കുകയോ കുറിച്ചു വെയ്ക്കുകയോ ചെയ്യാം. ഇന്റര്‍നെറ്റ് ജീവിതത്തിന്റെ തന്നെ ഭാഗമായ ഇക്കാലത്ത് ബില്ലടയ്ക്കാനും, ഓണ്‍ലൈന്‍ ഷോപ്പിങ്ങിനും പണം കൈമാറാനുമൊക്കെ ഈ മാര്‍ഗത്തിലൂടെ സാധ്യമാണ്. പക്ഷെ ഇന്റര്‍നെറ്റില്‍ തട്ടിപ്പു സൈറ്റുകള്‍ വ്യാപകമാണെന്നത് മറക്കരുത്. വെബ്‌സൈറ്റ് വിലാസം കൃത്യമായി തന്നെ ടൈപ്പ് ചെയ്ത് വിളിക്കുകയാണെങ്കില്‍ വ്യാജസൈറ്റുകളില്‍ കയറാതെ രക്ഷപ്പെടാം. സെര്‍ച്ച് എഞ്ചിനുകളില്‍ തിരഞ്ഞ് ലിങ്ക് വഴി കയറുമ്പോഴാണ് പലപ്പോഴും തട്ടിപ്പ് സൈറ്റുകളില്‍ ചെന്നുപെടുക. ഇന്റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ക്ക് ബാങ്കുകള്‍ നിലവില്‍ ചാര്‍ജ്ജൊന്നും ഈടാക്കുന്നില്ല.

മൊബൈല്‍ ബാങ്കിങ്


ഇന്ന് എല്ലാവരുടെയും കൈയിലും മൊബൈല്‍ഫോണുണ്ട്. മൊബൈല്‍ ബങ്കിങ് സേവനങ്ങളെ ബാങ്കിങ് രംഗത്തെ വിപ്ലവമെന്ന് വിശേഷിപ്പിക്കാം. എസ്.എം.എസ് വഴി പണം കൈമാറാമെന്നതാണ് മൊബൈല്‍ ബാങ്കിങ്ങിന്റെ പ്രധാന ആകര്‍ഷണം. അതായത് സമയമോ അയയ്ക്കുന്നയാള്‍ എവിടെയാണെന്നതോ ഒന്നും പ്രശ്‌നമല്ലെന്നര്‍ത്ഥം. ഒട്ടും സമയദൈര്‍ഘ്യമെടുക്കാതെ 5000 രൂപ വരെയുള്ള കൈമാറ്റത്തിന് ഈ മാര്‍ഗം ഉപയോഗിക്കാം. പക്ഷെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയുള്ള കൈമാറ്റത്തിന് പരിധി നിശ്ചയിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ട്. നേരത്തെ ഒരു ഉപഭോക്താവിന് ഒരുദിവസം ഇത്തരത്തില്‍ കൈമാറാവുന്ന പരമാവധി തുക 50,000 രൂപയായിരുന്നു. നെറ്റ് ബാങ്കിങ് സൗകര്യത്തിനായി രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം.

പണം അയയ്ക്കുന്നതിന് പുറമെ ഷോപ്പിങ്ങിനും മൊബൈല്‍ ബാങ്കിങ് സേവനം ഉപയോഗിക്കാവുന്നതാണ്. ബില്ലടയ്ക്കാനും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്കും മൊബൈല്‍ തന്നെ ഉപയോഗിക്കാം. നിലവില്‍ മൊബൈല്‍ ബാങ്കിങ് ഉപയോഗിക്കുന്നവരിലേറെയുംനഗരങ്ങളില്‍ ഉള്ളവരാണ്.

(courtesy:Mathrubhumi Online)

കള്ളനോട്ട് എങ്ങനെ തിരിച്ചറിയാം?

(courtesy:Mathrubhumi Online)
ആരുടെ കൈവശവും കള്ളനോട്ട് വന്നുപെടാം. അതു കൈവശം വച്ചാലുള്ള ബുദ്ധിമുട്ടുകള്‍ വളരെ വലുതാണ്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കള്ളനോട്ട് തിരിച്ചറിയാന്‍ സഹായിക്കുന്ന വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുകയാണ് -http://www.paisaboltahai.rbi.org.in/.

പൈസ സംസാരിക്കുന്നു എന്ന് അര്‍ഥം വരുന്ന ഈ സൈറ്റില്‍ 10, 20, 50, 100, 500, 1000 രൂപ നോട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.

കള്ളനോട്ടിനെക്കുറിച്ച് അവബോധം ഉണ്ടാക്കുന്ന പോസ്റ്ററുകള്‍, വീഡിയോ ചിത്രങ്ങള്‍ എന്നിവയും പൈസാബോല്‍ത്താഹേ വെബ്‌സൈറ്റിലുണ്ട്.

10, 20, 50, 100, 500, 1000 രൂപ നോട്ടുകള്‍ പരിശോധിക്കേണ്ടത് എങ്ങനെ?
1000 രൂപ
500 രൂപ


100 രൂപ


50 രൂപ


20 രൂപ

10 രൂപ

(courtesy:Mathrubhumi Online)
Tags:   Know Your Banknotes
SocialTwist Tell-a-Friend

 

Monday, August 20, 2012

വായ്പാ വളര്‍ച്ചയ്ക്ക് ഭീഷണിയായി 'എന്‍. പി.എ ഫോബിയ' NPA


Published by: Dhanam Business Magazine 20 August 2012


സാമ്പത്തിക വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളിലെ ബാങ്ക് വായ്പാ വളര്‍ച്ച മുന്‍ വര്‍ഷത്തെക്കാള്‍ വളരെ കുറഞ്ഞ തോതിലായിരുന്നു. ഏപ്രില്‍-മെയ് മാസങ്ങളിലെ വാര്‍ഷികാടിസ്ഥാന വായ്പ വളര്‍ച്ച 16.5 ശതമാനം വീതം ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇത് യഥാക്രമം 22.1 ശതമാനവും 21.9 ശതമാനവും ആയിരുന്നു. ഏപ്രില്‍ 17ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പലിശ നിരക്കുകളിലെ കുറവ്, ബാങ്കുകളുടെ വായ്പാ വളര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടില്ല എന്ന് വ്യക്തം. വ്യവസായ, റിയല്‍ എസ്റ്റേറ്റ് മേഖലകളിലാണ് ഏറ്റവും കുറഞ്ഞ വളര്‍ച്ച. ഈ മേഖലകളില്‍ ഉണ്ടായ നിഷ്‌ക്രിയ ആസ്തികളുടെ വളര്‍ച്ചയാണ് കൂടുതല്‍ വായ്പകള്‍ അനുവദിക്കാത്തതിന് കാരണം.

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് വായ്പകള്‍ 16.3 ശതമാനം വര്‍ധന കാണിച്ചപ്പോള്‍ എന്‍.പി.എയില്‍ 43.9 ശതമാനം വര്‍ധന ഉണ്ടായി. ഈടും ജാമ്യവും ആവശ്യമില്ലാത്ത വായ്പകള്‍ നല്‍കുന്നതില്‍ മുന്‍കാല അനുഭവങ്ങള്‍ മൂലം ബാങ്ക് മാനേജര്‍മാര്‍ ഭയപ്പെടുകയാണ്. എന്‍.പി.എ വര്‍ധിക്കുമ്പോള്‍ ഇവര്‍ വിമര്‍ശനങ്ങള്‍ക്കും ശിക്ഷാ നടപടികള്‍ക്കും വിധേയരാകുന്നു. ഈ 'എന്‍.പി.എ ഫോബിയ' മൂലം അര്‍ഹരായവര്‍ക്കും വായ്പ ലഭിക്കാതെ വരുന്നു. 

രാജ്യത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വായ്പകള്‍ വഹിക്കുന്നതിനാല്‍ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികള്‍ ഉണ്ടാക്കുന്ന ആഘാതത്തെപ്പറ്റി അവബോധം ഉണ്ടാകണം. സിവില്‍ കോടതികളുടെയും ട്രൈബൂണലുകളുടെയും അനുകൂലമായ നടപടികള്‍ ബാങ്കുകള്‍ പ്രതീക്ഷിക്കുന്നു. നിബന്ധനകള്‍ക്ക് വിധേയമായി നല്‍കുന്ന വായ്പകള്‍ കുടിശികയായാലും തങ്ങള്‍ നടപടികള്‍ക്ക് വിധേയരാകേണ്ടി വരില്ല എന്ന ഉറപ്പു ലഭിച്ചാല്‍ ബാങ്ക് മാനേജര്‍മാര്‍ അര്‍ഹരായവര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ തയാറാകും.

* * *

വിദ്യാഭ്യാസ വായ്പകള്‍ സഹായ ധനമല്ല
ഈ അധ്യയനവര്‍ഷം മുതല്‍ വിദ്യാഭ്യാസ വായ്പ നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ്. ഇന്ത്യയിലെ ബാങ്കുകളുടെ ആകെ വിദ്യാഭ്യാസ വായ്പകള്‍ 25 ലക്ഷം എക്കൗണ്ടുകളിലായി 50,000 കോടി കവിയുമെന്നാണ് കണക്ക്. ആകെയുള്ള വായ്പയുടെ 5.5 ശതമാനം എന്‍.പി.എ ആയിക്കഴിഞ്ഞു. ഭൂരിഭാഗം എക്കൗണ്ടുകളിലും തിരിച്ചടവ് കാലാവധി എത്തിയിട്ടില്ലാത്തതിനാല്‍ ഈ ശതമാനം വരും വര്‍ഷങ്ങളില്‍ വര്‍ധിക്കാനാണ് സാധ്യത. 

വിദ്യാഭ്യാസ വായ്പകള്‍ക്ക് ഉദാരമായ വ്യവസ്ഥകളാണുള്ളത്. ഇന്ത്യയിലെ വിദ്യാഭ്യാസത്തിന് 10 ലക്ഷം വരെയും വിദേശ വിദ്യാഭ്യാസത്തിന് 20 ലക്ഷം വരെയും വായ്പ ലഭിക്കും. നാല് ലക്ഷം വരെയുള്ള വായ്പകള്‍ക്ക് ജാമ്യമോ ഈടോ വേണ്ട. 

ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ പുതിയ നിബന്ധനകള്‍ പ്രകാരം നഴ്‌സിംഗ് അടക്കമുള്ളവയുടെ മാനേജ്‌മെന്റ് സീറ്റുകളില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കില്ല. മെറിറ്റ്് അടിസ്ഥാനത്തിലായിരിക്കും വായ്പകള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ക്രെഡിറ്റ് റേറ്റിംഗ് (Credit rating) ബാധകമാക്കും. സ്‌കോളര്‍ഷിപ്പ്, ഫീസ് ഇളവ് ഇവ കിഴിച്ചതിനുശേഷം മാത്രമേ വായ്പാ തുക കണക്കാക്കുകയുള്ളു. നല്ല റേറ്റിംഗ് ലഭിക്കുന്നവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ ലഭ്യമാകും. 

* * *
ബാങ്ക് ശാഖാ വികസനം - തൊഴിലവസരം വര്‍ധിക്കുന്നു

2009ലും 2011ലും റിസര്‍വ് ബാങ്ക് നടപ്പാക്കിയ ചില നിയമഭേദഗതികള്‍ മൂലം ബാങ്കുകള്‍ക്ക് പുതിയ ശാഖകള്‍ തുറക്കുന്നതിനുള്ള സ്വാതന്ത്ര്യം വര്‍ധിച്ചു. മുമ്പ് ശാഖ തുറക്കാന്‍ റിസര്‍വ് ബാങ്കില്‍ നിന്ന് മുന്‍കൂര്‍ അനുവാദം വേണ്ടിയിരുന്നു. ഇപ്പോള്‍ ഒരു ലക്ഷത്തിനുമേല്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ ശാഖകള്‍ തുറക്കുന്നതിനു മാത്രമാണ് അനുവാദം ആവശ്യമുള്ളത്. ബാങ്കിംഗ് സേവനം ലഭ്യമാകാത്ത 74000 ഗ്രാമപ്രദേശങ്ങളില്‍ ശാഖകള്‍ തുറക്കുവാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇത്തരത്തിലുള്ള പ്രദേശങ്ങളില്‍ തുറക്കുന്ന ശാഖകള്‍ക്ക് ആനുപാതികമായി നഗരങ്ങളില്‍ ശാഖകള്‍ തുറക്കാന്‍ ബാങ്കുകള്‍ക്ക് അനുവാദം നല്‍കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുമേഖല ബാങ്കുകള്‍ തുറന്നത് 5000ല്‍പ്പരം പുതിയ ശാഖകളാണ്.

1969ല്‍ 8321 ബാങ്ക് ശാഖകളാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. 64000 ജനങ്ങള്‍ക്ക് ഒരു ബാങ്ക് എന്നതായിരുന്നു സ്ഥിതി. 2012 മാര്‍ച്ച് അവസാനം ശാഖകള്‍ 97180 ആയി. അതായത് 13000 ജനങ്ങള്‍ക്ക് ഒരു ബാങ്ക്. എന്നാല്‍ ആറ് ലക്ഷത്തില്‍പ്പരം ഗ്രാമങ്ങള്‍ ഉള്ള ഇന്ത്യയില്‍ ഇത് മതിയാകില്ലെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പ്രഖ്യാപനം. വരും വര്‍ഷങ്ങളില്‍ ഉണ്ടാകുന്ന വന്‍ തോതിലുള്ള വിരമിക്കലിനൊപ്പം ശാഖാ വികസനവും പുതിയ ബാങ്കുകളുടെ പിറവിയും ബാങ്കിംഗ് മേഖലയില്‍ വര്‍ധിച്ച ജോലി സാധ്യതകള്‍ക്കാണ് വഴിതെളിക്കുക.

courtesy: Dhanam Business Magazine 20 August 2012